ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ച് രാജ്യം. തലസ്ഥാനമായ ഡൽഹിയിലെ കർത്തവ്യ പഥിലാണ് പ്രധാന ചടങ്ങ് പുരോഗമിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്.
കുതിരകൾ വലിക്കുന്ന പരമ്പരാഗത ബഗ്ഗിയിൽ മുഖ്യാതിഥികൾക്കൊപ്പമാണ് രാഷ്‌ട്രപതി കർത്തവ്യ പഥിലെത്തിയത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. രാവിലെ 10:30 നാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ത്യയുടെ സൈനിക ശക്തി, സാംസ്കാരിക വൈവിധ്യം, ദേശീയ സമഗ്രത, സാങ്കേതിക പുരോഗതി എന്നിവ പ്രദർശിപ്പിക്കുന്ന ദേശീയ ഐക്യത്തിന്റെ പ്രതീകമാണ് റിപ്പബ്ലിക് ദിന പരേഡ്.
റിപ്പബ്ലിക്ക് ദിനത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സായുധ സേനാ മേധാവികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹം കർത്തവ്യ പഥിലേക്ക് പോയി.















