മലപ്പുറം: തിരുനാവായ മാഘ മഹോത്സവ വേദിയിൽ ഏകാദശ രുദ്ര ജപവും യജുർവേദ പാരായണവും നടന്നു. വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം ആചാര്യൻ ഡോ.അശ്വിനിദേവ് തന്ത്രികൾ ആചാര്യനായി മുഖ്യകാർമികത്വം വഹിച്ചു.
വ്യാഴാഴ്ച രാവിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് കുണ്ഡത്തിലേക്ക് അഗ്നി പകർന്നുകൊണ്ട് പാരായണത്തിന് പ്രാരംഭം ചെയ്തു. 121 ആചാര്യന്മാർ ചേർന്ന് യജുർവേദത്തിലെ തൈത്തരിയസംഹിത ഭാഗ പാരായണവും ശ്രീരുദ്രജപവും യജനവും നടത്തി. തുടർന്ന് വസോർധാരയും രുദ്രതീർത്ഥം നിളാ നദിയിൽ സമർപ്പണവും സഹസ്രനാമജപവും അവഭൃത സ്നാനവും നടന്നു.
ഹിന്ദു കേസരി ഡോ. ശ്രീനിവാസത്തമ്പുരാൻ യാജമാനത്വം വഹിച്ച യജ്ഞത്തിൽ തൃശ്ശൂർ രാമചന്ദ്രൻ തന്ത്രി, ശിവഗിരി ശ്രീനാരായണ തീർത്ഥ സ്വാമി, ഷാജി തന്ത്രി, വിനു മഹോദയ ശ്രീകുമാർ തന്ത്രി, സുജിത്ത് കുമാർ തന്ത്രി, തൊടുപുഴ രാമചന്ദ്രൻ, സേതുമാധവ്ജി, തപോവനം രാജീവ്, തപോവനം അനൂപ് എന്നിവർ പങ്കെടുത്തു.















