ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് യുവതികളുടെ ചിത്രങ്ങളാണ് ബലൂച് വിമോചന പോരാളികൾ പുറത്തുവിട്ടത്
ഇതിൽ ഒരാൾ 24 കാരിയായ ആസിഫ മെംഗൽ ആണ്. മറ്റേ യുവതിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ എന്നയാളുടെ മകളാണ് മെംഗലെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. 2002 ഒക്ടോബർ 2 ന് ജനിച്ച ആസിഫ തന്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെ മജീദ് ബ്രിഗേഡിൽ ചേർന്നു. തുടർന്ന് 2024 ജനുവരിയിൽ ‘ഫിദായി’ (ചാവേർ ആക്രമണകാരി) ആകാൻ തീരുമാനിച്ച അവർ ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ ആസ്ഥാനം ലക്ഷ്യം വച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോയിൽ രണ്ടാമത്തെ യുവതി തന്റെ സഹ സഹപ്രവർത്തകർക്കൊപ്പം പാകിസ്ഥാൻ സർക്കാരിനെ പരിഹസിക്കുന്നത് കാണാം. പാക് സർക്കാർ അടിച്ചമർത്തപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും മേൽ അവരുടെ അധികാരം കാണിക്കുന്നു. അവർ വിചാരിക്കുന്നതിലും അപ്പുറമാണ് നമ്മൾ, ഒരു വലിയ തോക്ക് പിടിച്ച് ചിരിച്ച് കൊണ്ട് യുവതി പറയുന്നു.
അതേസമയം, ബലൂചിസ്ഥാനിലുടനീളമുള്ള സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ‘ഹെറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ബിഎൽഎ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ആക്രമണത്തിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 50 ഓളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. സുരക്ഷാ ഏജൻസികൾ നടത്തിയ പ്രത്യാക്രമണങ്ങളിൽ 140 ബലൂച് പോരാളികളെ പിടികൂടിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്‌ട്ടി അറിയിച്ചു















