തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കെടു കാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്നു. കൊല്ലം ആശ്രമം മൈതാനത്ത് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രിയുടെ സാധ്യതകളാണ് മങ്ങുന്നത്.
ഇഎസ്ഐ അനുവദിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എസെൻഷ്യൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അനുവദിച്ച മെഡിക്കൽ കോളേജിനായി എല്ലാ സംസ്ഥാനങ്ങളും എസെൻഷ്യൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിഞ്ഞു. ജനുവരി 28 ആയിരുന്നു ഇതിനുള്ള അവസാന തീയതി. ഒടുവിൽ ഫെബ്രുവരി മൂന്നുവരെ സമയം നീട്ടി കൊടുത്തു കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ സംസ്ഥാനം എസെൻഷ്യൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. 200 കിടക്കകളും 50 മെഡിക്കൽ സീറ്റുകളും അടങ്ങുന്ന മെഡിക്കൽ കോളജിനാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ 20 മെഡിക്കൽ സീറ്റ് പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് നീക്കിവച്ചതാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
കേരളം ഭരിക്കുന്ന ഇത്രയും കഴിവ് കെട്ട ഗവൺമെന്റിന് കേന്ദ്രം എന്താണ് കൊടുക്കേണ്ടത്.
കേന്ദ്ര പദ്ധതി അട്ടിമറിക്കുവാനുള്ള ആസൂത്രിത അജണ്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്.
കേന്ദ്ര വിരുദ്ധതയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളികളോടും കേരളത്തോടും യാതൊരുവിധ പ്രതിബദ്ധതയും ഇവർക്കില്ല. കേന്ദ്രം അവഗണിക്കുന്നു അവഗണിക്കുന്നു എന്ന് ആവർത്തിച്ച് പറയുന്നത് തങ്ങളുടെ കഴിവുകേട് മറച്ചുവയ്‌ക്കുവാൻ വേണ്ടിയാണ്. സംസ്ഥാന സർക്കാർ കേരള ജനതയോടും കേരളത്തിലെ തൊഴിലാളികളോടും മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















