പത്തനംതിട്ട: തിരുവല്ല മേഖലയിലെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16344) തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് നിർണായക തീരുമാനം ഉണ്ടായത്.
പൊതുജന സൗകര്യം മുൻനിർത്തി തിരുവല്ലയിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അനൂപ് ആന്റണി ജോസഫ് ജനുവരി 15-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് വിശദമായ കത്ത് നൽകിയിരുന്നു. തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊണ്ടത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, അനൂപ് ആന്റണിക്ക് അയച്ച കത്തിലാണ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ തന്നെ രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർത്തിത്തുടങ്ങും. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മറ്റ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.















