ന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ തയാറാക്കിയത്.
ഭാരതത്തിന് മേൽ ചുമത്തിയ 25% അധിക താരിഫ് 18% ആയി അമേരിക്ക കുറച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭാരതത്തിന് മേൽ ചുമത്തിയ പിഴ തരിഫ് ഒഴിവാക്കുന്നതിനുള്ള ഉത്തരവും ട്രംപ് ഒപ്പുവച്ചു. ഭാരതത്തിൽ നിന്നും വാങ്ങുന്ന വിമാന ഘടകങ്ങൾക്ക് ചുമത്തിയ താരിഫും അമേരിക്ക ഒഴിവാക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്നും 500 ബില്യൺ ഡോളറിന്റെ ചരക്കുകൾ ഭാരതം ഇറക്കുമതി ചെയ്യും.
കരാർ യാഥാർത്ഥ്യമാക്കിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ഇടക്കാല വ്യാപാര കരാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തും. ഇതിലൂടെ കർഷകർ, സംരംഭകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, മത്സ്യതൊഴിലാളികൾ തുടങ്ങിയവർക്കായി പുതിയ അവസരങ്ങൾ ലഭ്യമാകും. ആഗോള പങ്കാളിത്തങ്ങൾക്ക് ഭാരതം പ്രതിജ്ഞാബന്ധമാണെന്നും വികസിത ഭാരതത്തിനുള്ള രാജ്യത്തിന്റെ മുന്നേറ്റം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
രാജ്യത്തെ കർഷകരുടെ താല്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് കരാറിൽ ഒപ്പുവച്ചതെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കാർഷിക, ക്ഷീര ഉൽപ്പന്നങ്ങൾക്ക് കരാറിൽ പൂർണ്ണ പരിരക്ഷ ഉറപ്പാക്കി. ചോളം, ഗോതമ്പ്, അരി, സോയ, പച്ചക്കറികൾ തുടങ്ങിയവയുടെ തീരുവ കുറയ്‌ക്കില്ല. പാൽ, ചീസ്, കോഴിയിറച്ചി, മാംസം, എഥനോൾ (ഇന്ധനം), പുകയില തുടങ്ങിയവയ്‌ക്കും സംരക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















