കോഴിക്കോട്: ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു. 21 കുട്ടികളെയും സ്വന്തം നാട്ടിലേക്കാണ് തിരിച്ചയച്ചത്. കോഴിക്കോട് ആസ്ഥാനമായ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനെ തുടർന്നാണ് നടപടി. മത പഠനകേന്ദ്രത്തിന് ലൈസൻസ് ഇല്ല എന്ന വാർത്ത ജനം ടിവിയാണ് പുറംലോകത്ത് എത്തിച്ചത്.
കഴിഞ്ഞ മാസം 10 നാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയത്. കിഷൻഗഞ്ച് സ്വദേശികളാണ് കുട്ടികൾ. വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുണ്ടായിരുന്നത്. അസ്വാഭാവികമായ രീതിയിൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ കണ്ടതോടെ പൊലീസ് ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവരോട് രേഖകൾ ആവശ്യപ്പെട്ടു.
എന്നാൽ മിക്ക കുട്ടികൾക്കും രേഖകളുണ്ടായിരുന്നില്ല. കൂടാതെ ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ സിഡബ്ല്യൂസിയും സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിൽ നിന്നുള്ളവർ പാലക്കാട് സിഡബ്ല്യുസിയിൽ എത്തി കുട്ടികളെ ആവശ്യപ്പെട്ടിരുന്നു.















