കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്.
എസ്ഐടിയുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നു. പത്മകുമാറിന്റെ അറസ്റ്റിനുശേഷം എന്താണ് അറസ്റ്റുകൾ ഉണ്ടാകാത്തത്. കടകംപള്ളിക്ക് ഈ കേസിലുള്ള പങ്ക് പകൽ പോലെ വ്യക്തമാണ്. എന്നിട്ടും കടകംപള്ളിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് എസ്ഐടി തയ്യാറാകുന്നില്ല കടകംപള്ളി കഴിഞ്ഞാൽ അടുത്ത അറസ്റ്റ് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയായ വി. എൻ വാസവന്റേതാണ്. കൊള്ള നടക്കുമ്പോൾ കടകംപള്ളിയാണ് മന്ത്രിയെങ്കിൽ കൊള്ള മുതൽ വിൽപ്പന നടത്തുമ്പോൾ വി എൻ വാസവൻ ആണ് മന്ത്രി. കടകംപള്ളിയെ അറസ്റ്റ് ചെയ്യുമെന്ന് ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രി ഇടപ്പെടുകയായിരുന്നു.
കോൺഗ്രസും സിപിഎമ്മും ചേർന്ന് അന്വേഷണ സംഘത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എം. ടി രമേശ് പറഞ്ഞു. സോണിയ ഗാന്ധിയും പിണറായിയും കുടുങ്ങും എന്നതിനാലാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഭയന്ന് വി.ഡി. സതീശനും പിണറായിയും ഒന്നിച്ച് നീങ്ങുകയാണെന്നും ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണപ്രഹസനമാണ് ഇപ്പോൾ നടക്കുന്നതെന്നും എം. ടി രമേശ് ചൂണ്ടിക്കാട്ടി.















