കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. എൻ വാസുവും പുറത്തേക്ക്. എൻ വാസുവിനും കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. ജാമ്യം ലഭിച്ചതോടെ വാസു ഇന്ന് തന്നെ ജയിൽ മോചിതനാകും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാതിരുന്നതാണ് പ്രതികൾക്ക് ഗുണമായത്.
നവംബർ 11 നാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് എഴുതാന്‍ കമ്മീഷണറായിരുന്ന എന്‍ വാസുവാണ് നിര്‍ദേശം നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കൂടാതെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണും വ്യക്തമായിരുന്നു.
അതേസമയം, പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്‌ക്ക് കൂടെ നീട്ടി. തന്തി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.
മാത്രമല്ല, മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നീട്ടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മുൻകൂർ ജാമ്യം നൽകണമെന്നമാണ് ജയശ്രീയുടെ അഭിഭാഷകൻ കോടതിയിൽ അഭ്യർത്ഥിച്ചത് . എന്നാൽ കേസിൽ ആർക്കും മുൻകൂർ ജാമ്യം നൽകില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ജയിലില്‍ ചികില്‍സയ്‌ക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.















