മലപ്പുറം: മുൻമന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ഗുരുതര ആരോപണവുമായി നാഷണൽ യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി. കോഴിക്കോട് സോണൽ ഓഫീസിനാണ് പരാതി കൈമാറിയിരിക്കുന്നത്.
അഹമ്മദ് ദേവർകോവിലിന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുണ്ട്. ജനറൽ സെക്രട്ടറി കാസിമും ദേശീയ പ്രസിഡൻറ് മുഹമ്മദും മതഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ട്. പാർട്ടി ഓഫീസിന് വേണ്ടി വ്യാപകമായ പണപ്പിരിവ് നടത്തി. ഇങ്ങനെ നേടിയ കോടികൾ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബിനാമി ഇടപാട് മുഖേന നിക്ഷേപിച്ചിട്ടുണ്ട്.
രണ്ടര വർഷത്തോഴം മന്ത്രിയായിരുന്ന സമയത്ത് അധികാരം ഉപയോഗിച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. പിഎസ്സി മെമ്പറാകാൻ സമദ് മാസ്റ്റർ എന്ന വ്യക്തിയിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ വലിയ രീതിയിൽ എതിർപ്പ് നേരിടേണ്ടി വന്നു. ഇതോടെയാണ് തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.















