തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂർ ദേശീയപണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്ന് തരൂർ പറഞ്ഞു. നമ്മുടെ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു. ഇപ്പോൾ, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്‌ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ ‘കായികബല’ രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണെന്നും ശശി തരൂർ പറഞ്ഞു.
ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസ്സപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണ്.
രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്റെ നിലപാട് വ്യക്തമാണ്: പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാൻ പിന്തുണയ്‌ക്കുന്നു, എന്നാൽ തടസ്സപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല.
നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു; ഇപ്പോൾ, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്‌ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ ‘കായികബല’ രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്.
സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എന്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഫാക്ടറികൾക്കുള്ളിൽ നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയൻ പ്രവർത്തനം മൂലം കേരളത്തിന്റെ സൽപ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു. ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല.
വിയോജിക്കാനുള്ള അവകാശത്തെ നമുക്ക് മാനിക്കാം, എന്നാൽ അതോടൊപ്പം നമ്മളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും, ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും നമുക്ക് ശക്തമായി സംരക്ഷിക്കാം. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം, അല്ലാതെ കായികമായ ഒരു ഉപരോധമാകരുത്.















