തിരുവനന്തപുരം: സംവിധായകനും ഇടത് സഹയാത്രികനുമായ പി. ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമക്കേസിൽ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി അതിക്രമത്തിനിരയായ സംവിധായിക ആശ ആച്ചി ജോസഫിന്റെ ലേഖനം. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടില്ല. ചാനലുകളിൽ വാർത്ത വന്നശേഷമാണ് കേസെടുത്തതെന്നും സംവിധായിക പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലാണ് യുവതിയുടെ തുറന്നെഴുത്ത്.
കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം മനപ്പൂർവമാണ്. അതിനെ ഒറ്റപ്പെട്ട പെരുമാറ്റ ദൂഷ്യമായി കാണാൻ കഴിയില്ല. മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചു. അതെല്ലാം മറികടന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടില്ല. ചാനലുകളിൽ വാർത്ത വന്നശേഷമാണ് എഫ്ഐആർ ഇടാൻ പോലും തയ്യാറായത്. സഹതാപമല്ല സമൂഹത്തിന്റെ പിന്തുണയാണ് വേണ്ടതെന്നും ആശ പറഞ്ഞു.
2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. സ്ക്രീനിംഗിനിടെ ജൂറി അംഗമായ ആശയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കേസിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.














