തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ല. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മൾട്ടി സ്പെഷ്യാലിറ്റി ലാബോറട്ടറി സ്ഥാപിക്കാൻ ഒരു വർഷം മുൻപാണ് 33 ലക്ഷം രൂപ അനുവദിച്ചത്. പലതവണ കത്ത് നൽകിയെങ്കിലും ആരോഗ്യവകുപ്പ് ഇതിന് അനുമതി നൽകിയിട്ടില്ല. ജില്ലാ ആശുപത്രി സൂപ്രണ്ട് മെഡിക്കൽ സൂപ്രണ്ടിന് നൽകിയ കത്തിനും മറുപടിയില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് സുരേഷ് ഗോപി തൃശൂരിൽ എം. പി ഓഫീസ് തുടങ്ങുന്നത്. അഞ്ചാം തീയതി അടിയന്ത പ്രാധാന്യത്തോടെ രാജീവ് ഗാന്ധി സെൻട്രൽ ഫോർ ബയോടെക്നോളജി ലാബ് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടർക്കും കോർപ്പറേഷനും ആരോഗ്യ വകുപ്പ് അധികൃതർക്കും നൽകി.
ഒരു വർഷവും ഒരാഴ്ചയും പിന്നിടുമ്പോഴും ഒരു നടപടിയും ഉണ്ടായില്ല. പദ്ധതി സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് വളരെയേെറെ ഗുണം ചെയ്യും. ഫയൽ ഇപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മേശയ്‌ക്ക് മുകളിൽ സുഖനിദ്രയിലാണ്. പദ്ധതി നടപ്പിലാകില്ലെന്ന് വാശിയിലാണ് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും.















