മലപ്പുറം: മതരാഷ്‌ട്രവാദത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും തള്ളിക്കളയണം എന്ന താക്കീതുമായി സമസ്ത പ്രമേയം. സുന്നി ഐക്യാഹ്വാനത്തെ സമസ്ത എ പി വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട് .
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് സമസ്ത പ്രമേയത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതക്കും നിരക്കാത്ത പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് പ്രമേയത്തിൽ പറയുന്നു.
മതത്തെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.
മതേതര ചേരിയിലെ പ്രസ്ഥാനങ്ങൾ കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാര ലാഭങ്ങൾക്കും വേണ്ടി വിനാശകരമായ ആശയ പശ്ചാത്തലമുള്ള ഇത്തരം സംഘടനകളുമായി അവിശുദ്ധ സഖ്യങ്ങളിൽ എർപ്പെടുന്നതും അവർക്ക് രാഷ്‌ട്രീയ ഇടങ്ങളിൽ മാന്യത നൽകുന്നതും രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കും. ആദർശ വൈകല്യമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ സംഘങ്ങളും പിന്മാറണം. മതേതരത്വത്തിന്റെ സുരക്ഷാകവചം തകർക്കുന്ന ഇത്തരം രാഷ്‌ട്രീയ അപചയങ്ങളെയും സഖ്യങ്ങളെയും വിശ്വാസികൾ പൂർണമായും തിരസ്‌കരിക്കുകയും ജനാധിപത്യപരമായ ജാഗ്രത ഉയർത്തിപ്പിടിക്കുകയും വേണമെന്ന് പ്രമേയത്തിൽ പറയുന്നു.
സുന്നി ഐക്യാഹ്വാനത്തിൽ ക്രിയാത്മകമായ ഐക്യനിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് എ പി വിഭാഗം വ്യക്തമാക്കി. ഐക്യം കാലം ആവശ്യപ്പെടുന്നതാണെന്നും ഐക്യത്തിന് ആരും എതിരല്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സുന്നി ഐക്യം എന്നത് കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
‘സമസ്ത; 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന് കാന്തപുരം മുസ്‌ലിയാർ അറിയിച്ചു. അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.















