കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്‌ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ് .സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാരിനേറ്റ കനത്ത തിരിച്ചടിയായാണ് കോടതി വിധി. സർക്കാർ ചെലവിൽ നടത്തുന്ന സർവേ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള വിവരശേഖരണം മാത്രമാണ് നടക്കുന്നതെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
നവകേരള സർവേയുമായി ബന്ധപ്പെട്ട ഹർജിയിൽ ഗുരുതര പരാമർശങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. സർവേയെക്കുറിച്ച് സിപിഎമ്മിന് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. പാർട്ടിക്ക് ഇതെങ്ങനെ അറിയാൻ കഴിഞ്ഞു എന്നതിന് വിശ്വസനീയമായ ഒരു വിശദീകരണവും നൽകാൻ പാർട്ടി സെക്രട്ടറിക്ക് കഴിഞ്ഞില്ല. സർക്കാർ ഉത്തരവ് വരുന്നതിന് മുൻപ് പാർട്ടി അണികൾക്ക് കത്തയച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ സത്യവാങ്മൂലം ഒഴിഞ്ഞുമാറുന്ന തരത്തിലാണ്. ഇത് ഹർജിക്കാരുടെ ആരോപണത്തിന് ബലം നൽകുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.















