കോഴിക്കോട്: ബാറുകളുടെ സമയം നീട്ടി നൽകിയത് തെരഞ്ഞെടുപ്പ് ഡീൽ ആണോയെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. തെരുവുനായകളെയും വന്യജീവികളെയും ഭയന്നാണ് കേരളത്തിൽ ടൂറിസ്റ്റുകൾ കുറയുന്നത്, അല്ലാതെ മദ്യം കിട്ടാത്തതുകൊണ്ടല്ല. കേരളത്തിലെ ‘ചളുക്ക്’ മദ്യം കുടിക്കാനല്ല വിനോദ സഞ്ചാരികൾ വരുന്നത്. സർക്കാരിന്റെ അബ്കാരി പ്രീണന നയം കേരളത്തെ നശിപ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. ബാറുകളുടെ പ്രവർത്തന സമയം നീട്ടിയത് റദ്ദാക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തത്. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനമായിരിക്കുന്നത്. വൈകാതെ തന്നെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങും. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.















