തിരുവനന്തപുരം: നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് കണ്ടെത്തെൽ. അനധികൃത ബിൽഡിംഗിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് നഗരസഭയുടെ ലൈസൻസില്ല. ഇതിന്റെ പേരിൽ രണ്ട് തവണ നേരത്തെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. വിഴിഞ്ഞം തീരപ്രദേശത്ത് പ്രവർത്തിക്കുന്നത് ആകെ 14 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ12 നും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ അനുമതിയില്ല. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞത്ത് നിന്നുമാണ് ഇവിടെ മീനെത്തുന്നത്. റസ്റ്റോറൻറിന് സമീപത്തെ ഷെഡ്ഡിൽ ഐസ് നിറച്ച പെട്ടികളിലാക്കിയാണ് ഇവർ മീൻ സൂക്ഷിച്ചിരുന്നത്. ഓൺലൈനിൽ 100 രൂപ അടച്ചാൽ ലഭിക്കുന്ന പ്രാഥമിക ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ മാത്രമാണാണ് ഇവർക്ക് ആകെയുള്ളത്.
തിങ്കളാഴ്ച രാത്രിയാണ് നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദാ ബിവി(58) മരുമകൻ ഷാജി (48) എന്നിവർ മരിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് നിലമേലിൽ നിന്നും റഷീദാ ബീവി, ഷാജി, ഭാര്യ സജിമോൾ, മക്കളായ ഷാൻ, ഷിബിൻ എന്നിവർ വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചത്. ഷാജിയുടെ സുഹൃത്ത് കണ്ണനും ഒപ്പമുണ്ടായിരുന്നു . കൊഞ്ച്, കണവാ തോരൻ, മീൻമുട്ട , പൊറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. രാത്രി ഒരു മണിയോടെ തിരിച്ചു വരും വഴി റഷീദ ബീവിക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഷാജിക്കും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ വച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചത്. റസ്റ്റോറൻറിന്റെ ഒന്നാം നിലയിൽ ഇവർ ഇരുന്ന ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അസ്മാക് ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ കൂടി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്രവങ്ങൾ പതോളജി പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാലേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ.















