ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യം ഗഗൻ യാനിന്റെ ഡ്രോഗ് പാരച്യൂട്ട് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിക്രം സാരാഭായ് സ്പേസ് സെന്റർ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, വിവിധ ടിബിആർഎല്ലിന്റെ സമർപ്പിത ടീമുകൾ എന്നിവരുമായി ചേർന്നായിരുന്നു പരീക്ഷണം സംഘടിപ്പിച്ചത്. ഈ ദൗത്യം ബഹിരാകാശ ശാസ്ത്രമേഖലയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു മാറ്റം കൊണ്ടുവരും.
ഫെബ്രുവരി 18 നായിരുന്നു പരീക്ഷണം നടത്തിയത്. ചണ്ഡിഗഢിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിൽ (ടിബിആർഎൽ) സ്ഥിതി ചെയ്യുന്ന ഡിആർഡിഒയുടെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് (ആർടിആർഎസ്) സംവിധാനത്തിലായിരുന്നു യോഗ്യതാ- ലെവൽ ലോഡ് ടെസ്റ്റ് നടത്തിയത്. പരമാവധി ഫ്‌ലൈറ്റ് ലോഡുകളേക്കാൾ ഉയർന്ന യോഗ്യതാ- ലെവൽ ലോഡുകളുള്ള ആർടിആർഎസ് ഡൈനാമിക് ടെസ്റ്റാണ് നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ക്രൂ മൊഡ്യൂളിന്റെ സുരക്ഷിതമായ ഇറക്കത്തിലും മടക്കത്തിലും ഡ്രോഗ് പാരച്യൂട്ടിന് നിർണായക പങ്കുണ്ട്. പാരച്യൂട്ടിന്റെ ഡിസൈൻത്തന്നെ അധിക സുരക്ഷയ്‌ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്. പ്രധാന പാരച്യൂട്ടുകൾ വിക്ഷേപിക്കുന്നതിന് മുമ്പായി ബഹിരാകാശ പേടകത്തെ സ്ഥിരപ്പെടുത്തുന്നതിനും വേഗത കുറയ്‌ക്കുന്നതിനും വേണ്ടി ഡ്രോഗ് പാരച്യൂ ട്ടിനെ വളരെ ഉയർന്ന ഉയരത്തിൽ വിന്യസിച്ചിരിക്കുന്നു.
ഡിആർഡിഒ യുടെ ഈ വിജയകരമായ പാരച്യൂട്ട് പരീക്ഷണം നൂതന ബഹിരാകാശ സാങ്കേതികവിദ്യകളിലും മിഷൻ-ക്രിട്ടിക്കൽ സുരക്ഷാ സംവിധാനങ്ങളിലും ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെയും ഭാരത സാങ്കേതിക വിദഗ്‌ദ്ധരുടെ കഴിവുകളെയുമാണ് വെളിവാക്കുന്നത്.















