കൊച്ചി : ഇക്കഴിഞ്ഞ ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞു. തന്റെ കയ്യിൽ നിന്നും ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി റിട്ട എ എസ് ഐ സജിമോന്‍ നല്‍കിയ ഹര്‍ജയിലാണ് ഇത്. നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാന വിതരണം പാടില്ലെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുളളത്.
ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച എക്സ് സി 138455 നമ്പരിലുള്ള ടിക്കറ്റിനാണ് സജിമോന്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എടുത്ത ടിക്കറ്റാണിതെന്നാണ് സജിമോന്‍ പറയുന്നത്. വിശാഖപട്ടണത്തേക്ക് അയയ്‌ക്കാനായി ഒരു കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ ലോട്ടറി കുടുങ്ങിപ്പോയെന്നാണ് സജിമോന്റെ വാദം
കൊറിയര്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ലോട്ടറി തന്റേതെന്ന് തെളിയിക്കാനാവശ്യമായ രേഖകളും മറ്റും കൈയിലുണ്ടെന്നാണ് സജിമോന്‍ പറയുന്നത്.എന്നാൽ മറ്റൊരാള്‍ കൂടി ക്രിസ്മസ് ബമ്പര്‍ ലോട്ടറി നഷ്ടമായെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
എഎസ്‌ഐയായിരുന്ന സജിമോന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ട്രാവല്‍സ് നടത്തിവരികയാണ്. വിശാഖപട്ടണം സ്വദേശികള്‍ ശബരിമലയില്‍ പോകാനായി സജിമോന്റെ വാഹനമാണ് ബുക്ക് ചെയ്തത്. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അവര്‍ തങ്ങളുടെ നെയ്യ്‌പാത്രം ബസില്‍ മറന്നുവച്ചു. ഇത് താനവര്‍ക്ക് കൊറിയര്‍ ചെയ്‌തെന്നും പാത്രം ഇട്ടുവച്ച കിറ്റില്‍ ടിക്കറ്റ് ഉണ്ടെന്നുമാണ് സജിമോന്‍ പറയുന്നത്.
പിറവത്തെ കൂറിയർ സ്ഥാപനത്തിൽനിന്ന് ജനുവരി 30 നാണ് പാത്രം കൂറിയർ ചെയ്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമ്മിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
അവര്‍ ഡെലിവറി നടത്തിയിരുന്നു.ഫെബ്രുവരി നാലിന് വിശാഖപട്ടണത്ത് ഉടമയ്‌ക്ക് നെയ്‌പാത്രം ലഭിച്ചു. ടിക്കറ്റ് കൈയ്യിലില്ലെന്ന് വിശാഖപട്ടണം സ്വദേശികളും പറഞ്ഞു. അതിനാല്‍ ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തില്‍ നഷ്ടപ്പെട്ടുകാണുമെന്നും അന്വേഷിക്കണമെന്നുമാണ് സജിമോന്‍ ആവശ്യപ്പെടുന്നത്.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു.
സജിമോന്റെ പരാതിയെ തുടർന്ന് പിറവം പോലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചു. നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
എന്നാൽ ബമ്പർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.















