തിരുവനന്തപുരം: അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കന്നി ബജറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം മുന്നോട്ട് വെക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയർ ആശനാഥ് ജി. എസാണ് അവതരിപ്പിച്ചത്.
2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ മേയർ അഡ്വ. വി വി രാജേഷ് പറഞ്ഞു. 2035 ൽ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറും. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും ഉതകുന്ന പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ പദ്ധതികൾ പരമാവധി നഗരസഭയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റ് പ്രസംഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനമുണ്ടായി. കണ്ടുമടുത്ത മുഖങ്ങളും ധാർഷ്ട്യത്തിന്റെ കേട്ടുമടുത്ത വാക്കുകളും നഗരവാസികളെ മാറി ചിന്തിപ്പിച്ചു. നഗരവാസികളെ തടഞ്ഞുനിർത്തി അവരുടെ യാത്ര മുടക്കുന്ന ഭരണ നേതൃത്വം ഞങ്ങളിൽ കാണാൻ സാധിക്കില്ലെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
ജനങ്ങളെയും ജനക്ഷേമ പദ്ധതികളെയും മറന്നുകൊണ്ട് പുരസ്കാരങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഒരു നഗരസഭയ്‌ക്കും ഒരിക്കലും അഭിലഷണീയമല്ല. ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടുക എന്നത് ഏത് പുരസ്കാരത്തെക്കാളും വലുതാണ്. അനവധി പുരസ്കാരങ്ങൾ നേടിയിട്ട് ജനമനസ്സുകളിൽ സ്ഥാനമില്ലാതെ വരുന്ന അവസ്ഥ മൃതിയെക്കാൾ ഭയാനകമാണ്. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഏറ്റെടുത്ത ജനതയ്‌ക്ക് വികസിത തിരുവനന്തപുരം സമ്മാനിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.















