വയനാട്: യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് സ്ഥിരീകരണം. കൃഷിയിടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രജീവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാം എന്നാണ് വിലയിരുത്തൽ. യുവാവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും തകർന്നിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു യുവാവ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും രജീവ് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രജീവിനെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















