തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ, കോഴിക്കോട്ടെ മാർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി സംസ്ഥാന സർക്കാർ. കാന്തപുരം എ പി അബൂബക്കർ മുസ്ല്യരെ കൂടെനിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജാണിത്. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. 2010 ലാണ് ഇത് സ്ഥാപിതമായത്.
എയ്ഡഡ് കോളജ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സർക്കാരിന്റെ ചുമതലയാണ്. നീറ്റ് മുഖേനയാണ് ഈ സ്വാശ്രയ കോളജിൽ പ്രവേശനം നൽകുന്നത്. വൻതുകയാണ് ഇവിടെ ഫീസായി ഈടാക്കുന്നത്. ഇത്തരം ഒരു സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്ന വിമർശനമാണ് ശക്തിപ്പെടുകയാണ്.















