തെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി രാജ്യം സ്ഥിരീകരിച്ചു. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അലി ലാരിജാനിയും ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. “അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചു” എന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിന്റെ പ്രതികരണം. അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇറാന്റെ സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.
നയരൂപീകരണ വിദഗ്ധൻ കൂടിയായിരുന്ന അലി ലാരിജാനി ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ചയാൾ ആയിരുന്നു. അലി ലാരിജാനിയുടെ കൊലപാതകം ഇറാന്റെ നേതൃഘടനയെ കൂടുതൽ ദുർബലമാക്കുമെന്നാണ് വിലയിരുത്തൽ.















