ബെംഗളൂരു: കത്തുന്ന വേനൽചൂടിൽ ബെംഗളൂരു നഗരത്തിന് ആശ്വാസമായി കനത്ത പ്രീ-മൺസൂൺ മഴ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചു. വടക്കൻ ബെംഗളൂരുവിലെ പലയിടങ്ങളിലും 15 മിനിറ്റോളം നീണ്ടുനിന്ന ശക്തമായ ആലിപ്പഴ വർഷമാണ് ഉണ്ടായത്.
യെലഹങ്ക, ദേവനഹള്ളി, സഞ്ജയ് നഗർ, ലോട്ടെഗൊള്ളഹള്ളി, ആർ.എം.വി സെക്കൻഡ് സ്റ്റേജ്, ബി.ഇ.എൽ റോഡ്, വിദ്യാരണ്യപുര തുടങ്ങിയ ഇടങ്ങളിലാണ് ആലിപ്പഴം പെയ്തത്.
റോഡുകളിലും വീടിന്റെ മേൽക്കൂരകളിലും ഐസ് കട്ടകൾ വീണുകിടക്കുന്നത് വടക്കൻ ബെംഗളൂരുവിനെ ഒരു മിനി-കാശ്മീർ പോലെയാക്കി തീർത്തു . മാർച്ച് മാസത്തിലെ കഠിനമായ ചൂടിൽ വലയുന്ന നഗരവാസികൾക്ക് ഈ മഴ വലിയ ആശ്വാസമാണ് നൽകിയത്.
അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും കലർന്ന കാറ്റും ചേർന്നാണ് ഇത്തരത്തിലുള്ള പെട്ടെന്നുള്ള മേഘരൂപീകരണത്തിന്കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.















