പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ബാങ്കിലെ വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് മുതിർന്ന സിപിഎം നേതാവിന്റെ ഭാര്യ രംഗത്ത് വന്നു.
മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയുടേതാണ് വെളിപ്പെടുത്തൽ. സിപിഎം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിനെതിരെയാണ് ആരോപണം. വൻ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാൽ സിപിഎം ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡൻ്റ്സ്ഥാനം അവർ രാജിവച്ചു. മഹിളാ അസോസിയേഷൻ നേതാവ് കൂടിയാണ് പൊൻതാമര.
75 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിന് ചെയ്യാൻ കഴിയാത്തതായ ലോണുകൾ മുൻ പ്രസിഡന്റും അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെയുള്ളവർ ചെയ്തതായി കണ്ടെത്തി. 15 കേസുകൾ അനധികൃതമായി നടന്നതാണ്. പ്രമാണം ദുരുപയോഗം ചെയ്തായി കണ്ടെത്തി. പിന്നീട് ഈ കേസുകൾ താൻ ഫണ്ട് കണ്ടെത്തി ഫയൽ ചെയ്തുവെന്നും പൊൻ താമര പറഞ്ഞു.
‘പ്രസിഡന്റായി ചാർജെടുത്തപ്പോൾ ബാങ്കിൽ ഡിപ്പോസിറ്റ് ഒന്നുമുണ്ടായിരുന്നില്ല. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ ആത്മാർത്ഥയോടുകൂടിയാണ് പ്രവർത്തിച്ചത്. നൂറ് ശതമാനവും വിജയിപ്പിച്ചെടുക്കാൻ ശ്രമിച്ചു. മുൻ പ്രസിഡന്റിന്റെ കാലത്ത് കുടിശികകളൊന്നും പിരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെ എന്റെനേരെ അവിശ്വാസം കൊണ്ടുവന്നു. ഇതേ തുടർന്നാണ് രാജി വച്ചതെന്നും അവർ പറഞ്ഞു.
വിവരം പാർട്ടിയെ അറിയിക്കും. പാർട്ടി മെമ്പർമാരാണ് പാർട്ടി അറിയാതെ തനിക്കുനേരെ അവിശ്വാസം കൊണ്ടുവന്നത്.’- പൊൻതാമര പിള്ള വ്യക്തമാക്കി.
ജീവനക്കാരും അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്നും തന്നെ ഉപദ്രവിക്കുന്നത് സിപിഎം പ്രാദേശിക നേതാക്കൾ ആണെന്നും അവർ പറഞ്ഞു. പൊൻതാമര പിള്ളയെ വാർത്താ സമ്മേളനത്തിന് എത്തിച്ചത് ഭർത്താവ് ഉണ്ണികൃഷ്ണപിള്ള തന്നെയാണ്.















