തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പ്രത്യേക അഭിമുഖ പരിപാടിയുടെ സാമ്പത്തിക കണക്കുകൾ പുറത്ത്. സർക്കാരിന്റെ പി.ആർ.ഡി വിഭാഗം നിർമ്മിച്ച ഈ അഭിമുഖത്തിനായി ഖജനാവിൽ നിന്നാണ് പണം പോയത്.
തിരുവല്ല സ്വദേശിയായ പൊതുപ്രവർത്തകൻ റെജൊ വള്ളംകുളം സമർപ്പിച്ച വിവരാവകാശ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിവാദമായ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ടെന്നും 11.21 ലക്ഷം രൂപയാണ് ഇതിനായി ചിലവായതെന്ന് ഔദ്യോഗിക മറുപടി ലഭിച്ചു. അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഏതൊക്കെയാണ് പ്രയോജനപ്പെടുത്തിയത് എന്നതായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഈ ആവശ്യത്തിനായി ഔദ്യോഗികമായ യാതൊരുവിധ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം നിർമ്മാണത്തിനും സംപ്രേഷണത്തിനുമായി ലക്ഷക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്. മോഹൻലാൽ പ്രതിഫലം വാങ്ങിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, പരിപാടിയുടെ സാങ്കേതിക നിർമ്മാണത്തിന് വലിയ തുക വിനിയോഗിച്ചതായി ആക്ഷേപമുയർന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ നടത്തുന്ന അനാവശ്യ ചിലവുകൾക്ക് തെളിവാണ് പുറത്തുവന്ന പുതിയ വിവരാവകാശ രേഖകൾ. ഇത്രയും വലിയ തുക ചിലവാക്കിയിട്ടും ഔദ്യോഗിക സംവിധാനങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന വെളിപ്പെടുത്തൽ, ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ സുതാര്യതയില്ലാതെ ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടുന്നു.















