ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി എടുത്തു. മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ ഉപയോഗിക്കുന്ന ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
തന്റെ വ്യക്തിത്വ അവകാശങ്ങൾ അനുമതിയില്ലാതെ ലംഘിക്കുന്ന ഓൺലൈൻ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നത് ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.
ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി , മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. വൈകിട്ട് നാലരക്കുള്ളിൽ നീക്കിയ ലിങ്കുകളും ആയി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം..
മോഹൻലാലിന് പുറമെ മുൻപ് വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖ താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ ഇത്തരത്തിലുള്ള ഹർജികളുമായി കോടതിയെ സമീപിച്ചവരിൽ പെടുന്നു. ഇവർ അനുകൂല വിധി നേടുകയും ചെയ്തിരുന്നു.















