ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം. 29,560 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചത്. ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ കവാടമാകുന്ന വിമാനത്താവളത്തിന്റെ പ്രത്യേകതകൾ അറിയാം..
11,200 കോടി രൂപ ചെലവിലാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ലോകോത്തര സംവിധാനങ്ങളോട് കിടപിടിക്കും വിധത്തിലാണ് ഇതിന്റെ നിര്‍മാണം. യമുന എക്സ്പ്രസ് വേയ്‌ക്ക് അടുത്തായി 1,334 ഹെക്ടര്‍ സ്ഥലത്താണ് നോയിഡ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുംവിധത്തിലാണ് രൂപകൽപന.
യമുന, ഗംഗ, ഹിന്ദോൺ നദികൾ ഒഴുകുന്നത് പോലയാണ് മേൽക്കൂര നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ തരത്തിലാണ് ടെര്‍മിനൽ സജ്ജമാക്കിയിരിക്കുന്നത്. ചുവന്ന കല്ലുകൾ പതിപ്പിച്ചാണ് ചെക്ക് ഇൻ ഹാളിന്റെ നിര്‍മാണം.
ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ കവാടമാകും ഇത്. കുഭമേള പ്രദേശങ്ങളിലേക്കും ശ്രാവസ്തി, കുശിനഗര്‍ എന്നീ ബുദ്ധമത കേന്ദ്രങ്ങളിലേക്കും മഥുര, വൃന്ദാവൻ തുടങ്ങിയ ഇടങ്ങളിലേക്കും എളുപ്പത്തിലെത്താനാകും. പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ നോയിഡ സ്വാഗതം ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് 70 ദശലക്ഷമായി ഉയരും. ഇതിന് പുറമേ 80 ഏക്കറിലാണ് കാര്‍ഗോ ഹബ്ബ് വ്യാപിച്ച് കിടക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടൺ കാര്‍ഗോ കൈകാര്യം ചെയ്യാൻ ഇത് പര്യാപ്തമാകും. രാജ്യത്തെ നിര്‍മാണ കേന്ദ്രങ്ങൾക്ക് ഊര്‍ജം പകരുന്നതിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിര്‍ണായക പങ്ക് വഹിക്കും. നാല് ഘട്ട നിര്‍മാണ പ്രവൃത്തികൾ പൂര്‍ത്തിയാകുന്നതോടെ വിമാനത്താളത്തിന്റെ വിസ്തൃതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്രയടിയാകും.

ഊര്‍ജ ലക്ഷ്യങ്ങൾ കൈവരിച്ച് പരിസ്ഥിതി സൗഹൃദ രീതികളുമായി സമന്വയിപ്പിച്ചാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. കാര്‍ബൺ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിൽ വിമാനത്താവളം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നിരവധി പേര്‍ക്ക് തൊഴിൽസാധ്യത തുറക്കപ്പെടുകയാണ്. ആഗോള വ്യോമയാന കേന്ദ്രമായി മാറുന്നതിലേക്കുള്ള ഭാരതത്തിന്റെ യാത്രയിൽ സുപ്രധാന നാഴികക്കല്ലാകും ഈ വിമാനത്താവളം.















