സിയോൾ: ആഗോള രാജ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉത്തരകൊറിയ അത്യാധുനിക മിസൈൽ എഞ്ചിൻ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കയെ ലക്ഷ്യം വെക്കാൻ ശേഷിയുള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന കരുത്തുറ്റ എഞ്ചിന്റെ പരീക്ഷണമാണ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ നടന്നത്.
രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശക്തിയെ ഉയർന്ന തലത്തിലെത്തിക്കാൻ പുതിയ പരീക്ഷണം സഹായിച്ചതായി കിം ജോങ് ഉൻ പറഞ്ഞു. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ച ഈ എഞ്ചിന് 2,500 കിലോടൺ വരെ ഭാരം വഹീക്കാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു മിസൈലിൽ തന്നെ ഒന്നിലധികം ആണവ പോർമുനകൾ ഘടിപ്പിക്കാനുള്ള ശേഷി കൈവരിക്കാനാണ് പുതിയ പരീക്ഷണത്തിലൂടെ അവർ ലക്ഷ്യമിടുന്നത്.
2019-ൽ യു.എസ്. പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള കടുത്ത നീക്കത്തിലായിരുന്നു ഉത്തരകൊറിയ.















