ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ‘അയൽപക്കം ആദ്യം’ എന്ന നയം ഉയർത്തി പിടിച്ച ഭാരതത്തിന് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനൂര കുമാര ദേസനായകെ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സഹായത്തോടെ 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനൂര കുമാര ദേസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത്.
“കുറച്ച് ദിവസം മുമ്പ് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ദ്രുതഗതിയിലുള്ള പിന്തുണയ്‌ക്ക് അഗാധമായ നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനമാണ് ഇന്നലെ കൊളംബോയില് എത്തിയത്. നടപടി ഏകോപിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും എന്റെ നന്ദി” അനൂര കുമാര ദേസനായകെ എക്സിൽ കുറിച്ചു
Spoke with PM @narendramodi a few days ago about the fuel supply disruptions Sri Lanka is facing due to the Middle East conflict. Grateful for India’s swift support. 38,000 MT of fuel arrived in Colombo yesterday. My thanks also to EAM @DrSJaishankar for his close coordination.
— Anura Kumara Dissanayake (@anuradisanayake) March 29, 2026
‘അയൽപക്കം ആദ്യം’എന്ന നയത്തിനും ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന് കേന്ദ്ര സർക്കാർ നിരവധി തവണ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ശ്രീലങ്കയ്‌ക്ക് നൽകിയ സഹായവും.
അതേസമയം, രാജ്യത്തെ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ട് 94,000 മെട്രിക് ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലയിലൂടെ തടസ്സങ്ങളില്ലാതെ ഇന്ധനക്കപ്പലുകൾ എത്തിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ നയതന്ത്ര വിജയമായാണ് വിലയിരുത്തുന്നത്. സ്വന്തം രാജ്യത്തെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം തന്നെ പ്രതിസന്ധിയിലായ അയൽക്കാരെ സഹായിക്കാനും ഭാരതം മുൻകൈ എടുക്കുന്നു.















