കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഭാരതീയൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ വൈദ്യുതി-ശുദ്ധജല പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് തമിഴ്‌നാട് സ്വദേശിക്ക് ജീവൻ നഷ്ടമായത്. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അതീവ ദുഃഖം രേഖപ്പെടുത്തി. സന്താന ശെൽവത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നതിനായി കുവൈറ്റ് അധികൃതരുമായി ചേർന്ന് ചർച്ച നടത്തിവരികയാണെന്നും എംബസി അറിയിച്ചു. കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. പ്ലാന്റിലെ തകരാറുകൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി-ജല വിതരണം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.













