തിരുവനന്തപുരം: എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമാനുശ്രതമായി പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ നിയമം ലംഘിച്ച് പണം പുറത്ത് നിന്ന് കൊണ്ടുവന്നാൽ അത് കളളപ്പണം ആണ്. ബില്ലിൽ ചർച്ച നടക്കട്ടെ. പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കും. ആരെയും ഉപദ്രവിക്കുന്ന നടപടി ഉണ്ടാകില്ല. ഇത് എങ്ങനെയാണ് ക്രൈസ്തവ സമൂഹത്തെ മാത്രം ബാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് കള്ളം പറയുന്നതെന്നും വ്യാജ പ്രചരണത്തിൽ വീഴരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്വർണ്ണക്കൊള്ളയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല എന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ പരാമർശത്തിനും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി. കവർച്ച നടത്തിയവരെ ജയിലിൽ അയക്കാൻ പോകുന്നത് ബിജെപി ആണെന്ന് പ്രധാനമന്ത്രി കൊച്ചിയിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. രാഹുൽ കുറച്ച് കൂടി കാര്യങ്ങൾ പഠിച്ച് വേണം സംസാരിക്കാൻ. വെറുതെ വിഡ്ഢിത്തം പറയരുത്. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.
ഗിമ്മിക്ക് രാഷ്ട്രീയം ചെയ്യുന്ന പാർട്ടിയല്ല ബിജെപി. ഈ തെരഞ്ഞെടുപ്പിന് തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് ഉറപ്പായിട്ടുണ്ട്. അതിന്റെ ഭയം അവരെ അലട്ടുന്നുണ്ട്. അതിനാലാണ് ഓരോ ദിവസവും ഓരോ പ്രചരണം നടത്തുന്നത്. കോൺഗ്രസിന് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ല. അവർക്ക് കിട്ടിയ അവസരത്തിൽ അവർ എന്തു ചെയ്തു എന്ന് പറയാൻ ഒന്നുമില്ല. കോൺഗ്രസിന്റെ കള്ളപ്രചരണങ്ങളെ ബിജെപി പൊളിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.















