വാഗമൺ: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു. വാഗ്ദാനങ്ങൾ നൽകുന്നതിൽ കാണിക്കുന്ന ആവേശം പ്രവൃത്തിയിൽ കാട്ടാത്ത കേരള ടൂറിസം വകുപ്പിന്റെ അനാസ്ഥയ്‌ക്ക് ഉത്തമ ഉദാഹരണമായി മാറുകയാണ് വാഗമണ്ണിലെ ചില്ലുപാലം. സുരക്ഷാ പരിശോധനയ്‌ക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താൽക്കാലികമായി അടച്ച പാലം, മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതർ ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ ആ ഒരാഴ്ച ഇപ്പോൾ മൂന്ന് മാസമായി നീണ്ടിരിക്കുകയാണ്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത അതീവ സുരക്ഷയുള്ള പ്രത്യേക ഗ്ലാസുകൾ ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവിട്ടാണ് ഈ പാലം തീർത്തത്. 40 മീറ്റർ നീളമുള്ള ഈ കാന്റിലിവർ പാലം 2023 സെപ്റ്റംബറിലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. എന്നാൽ കൃത്യമായ പ്ലാനിംഗോ പരിപാലന സംവിധാനങ്ങളോ ഇല്ലാതെ ഇത്രയും വലിയ തുക മുടക്കി നിർമ്മിച്ച പദ്ധതി ഇപ്പോൾ തുരുമ്പെടുക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് വകുപ്പ്.
പൈസ മുടക്കി ടിക്കറ്റെടുത്ത് എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലോ പാലം കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിലോ അധികൃതർ പരാജയപ്പെട്ടു. നിലവിൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികൾ ചില്ലുപാലം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ പാലം, അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മാറുമെന്നതിൽ തർക്കമില്ല.















