കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം സിനിമയ്‌ക്കുള്ളിലെ കൂടുതല്‍ കണ്ണികളിലേക്ക് നീളുന്നു. കേസിലെ നിര്‍ണ്ണായക തെളിവായ കാരവന്‍ പോലീസ് കണ്ടെത്തി. ഒളിവിലിരുന്ന രഞ്ജിത്തിനെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന സംശയത്തില്‍ നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.
പീഡനം നടന്നുവെന്ന് പരാതിയിലുള്ള കാരവന്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ ലഭ്യമല്ലെങ്കിലും, പുറത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സംഭവദിവസത്തെ നീക്കങ്ങള്‍ സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. ശനി, ഞായര്‍ ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ജാമ്യം വൈകുമെന്ന കണക്കുകൂട്ടലില്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നു. ഈ ഒളിച്ചോട്ടത്തിന് സിനിമാ മേഖലയിലുള്ളവര്‍ സഹായം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ പോലീസ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.
ഇതേ തുടര്‍ന്ന്, അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകും. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ട രഞ്ജിത്ത് നിലവില്‍ എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലാണ്. പ്രതി സ്ത്രീസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന പോലീസിന്റെ ശക്തമായ വാദത്തെത്തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. ‘പരാതി വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ്’ രഞ്ജിത്തിന്റെ വാദം. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയിട്ടുണ്ട്. സിനിമാ സെറ്റുകളിലെ സുരക്ഷയും തൊഴില്‍ സാഹചര്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തിലുള്ള അന്വേഷണത്തിനാണ് പ്രത്യേക സംഘം ലക്ഷ്യമിടുന്നത്.















