പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശിയായ ആരോമൽ (23) ഭാര്യവീടിന് മുന്നിലുള്ള ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏഴു മാസം ഗർഭിണിയായ കാമുകിയെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെത്തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇതിൽ മനംനൊന്ത യുവാവ് 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ കെ.എസ്.ഇ.ബി.യിൽ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ, ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി.
അതേസമയം, ഭർത്താവിന്റെ നടപടികളിൽ പ്രതിഷേധിച്ച് വീടുവിട്ടിറങ്ങിയ ഭാര്യ ഇയാൾക്കൊപ്പം പോകാൻ തയ്യാറായില്ല. കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്ന നിലപാടായതിനാൽ ഇനി തിരികെ പോകില്ലെന്ന് ഭാര്യ വ്യക്തമാക്കി.















