ബര്‍പേട്ട (അസം): നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാകിസ്താന്‍ പ്രചരിപ്പിക്കുന്ന അതേ നുണകള്‍ ഏറ്റുപറഞ്ഞ് ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ബര്‍പേട്ടയില്‍ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ രാജ്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സായുധ സേന പാകിസ്താനെ മുട്ടുകുത്തിച്ചപ്പോള്‍ അവര്‍ക്ക് സ്തുതി പാടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും എയര്‍ സ്‌ട്രൈക്കിന്റെയും വീര്യത്തെ ചോദ്യം ചെയ്തവര്‍ ശത്രുക്കളുടെ അജണ്ടയ്‌ക്കാണ് ഒത്താശ ചെയ്യുന്നത്. പതിറ്റാണ്ടുകളായി ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പിലാക്കാതെ സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന് സൈനിക ക്ഷേമത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. ബിജെപി സര്‍ക്കാര്‍ സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു.
അസമിലെ പ്രധാന പ്രശ്‌നമായ അനധികൃത കുടിയേറ്റത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ പ്രധാനമന്ത്രി കഠിനമായി വിമര്‍ശിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുന്ന നടപടികളെ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തദ്ദേശീയരായ ജനങ്ങളുടെ സുരക്ഷ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അസമിലെ സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ നാലിരട്ടി തുകയാണ് നെല്‍കര്‍ഷകര്‍ക്ക് താങ്ങുവിലയായി എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ നിരത്തി മോദി വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ 4 ലക്ഷം കോടി നല്‍കിയപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 16 ലക്ഷം കോടി രൂപ കര്‍ഷകരിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. അസമിലെ കര്‍ഷകര്‍ക്ക് മാത്രം 7,500 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചു. വളത്തിന്റെ വില വര്‍ദ്ധനവ് കര്‍ഷകരെ ബാധിക്കാതെ കേന്ദ്രം സബ്‌സിഡി ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ‘രാജകുടുംബം’ നയിക്കുന്ന കോണ്‍ഗ്രസിന് വികസനത്തില്‍ ദീര്‍ഘവീക്ഷണമില്ലെന്ന് മോദി പരിഹസിച്ചു.
അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തങ്ങളുടെ പരാജയങ്ങളുടെ സെഞ്ച്വറി തികയ്‌ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പോളിംഗില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വികസന തുടര്‍ച്ച ഉറപ്പാക്കാന്‍ അദ്ദേഹം അസം ജനതയോട് ആവശ്യപ്പെട്ടു.















