ടെഹ്‌റാൻ : യുഎസ്-ഇസ്രായേൽ സംയുക്ത സൈന്യം ഇറാനിലെ നടത്തുന്ന ആക്രമണത്തിൽ തങ്ങളുടെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇറാനും-അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ വീണ്ടും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ മരണം ഇറാനെ നടുക്കിയിട്ടുണ്ട് . അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ഇന്റലിജൻസ് ശൃംഖലയുടെ നട്ടെല്ലായിരുന്ന ഖാദമിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.
കൃത്യമായ ഇന്റലിജൻസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ അമേരിക്കൻ-ഇസ്രായേൽ വ്യോമസേനകൾ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ജനറൽ ഖാദമിയും സംഘവും കൊല്ലപ്പെട്ടത്.ഇറാനിൽ നടന്ന ഉന്നത തല രഹസ്യ യോഗത്തിനിടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് ലഭ്യമായ വിവരം. മേഖലയിൽ ഇറാന്റെ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഈ വധത്തോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. മുൻപ് ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഘാതമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരിൽ ഒരാളെ വധിച്ചതിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. “ശത്രുക്കൾക്ക് മാപ്പില്ലാത്ത തിരിച്ചടി നൽകും” എന്നാണ് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചത്.
ജനറൽ ഖാദമിയുടെ വധം മേഖലയിലെ സമാധാന ശ്രമങ്ങളെ പാടെ തകർത്തിരിക്കുന്നു എന്നും നിരീക്ഷകർ കരുതുന്നു . ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെയും ഹൂത്തികളുടെയും ആക്രമണങ്ങൾ വർദ്ധിക്കാൻ ഇതിടയാക്കും എന്നും റിപ്പോർട്ടുണ്ട്.















