തിരുവനന്തപുരം :പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ 2899.35 കോടി രൂപ വകമാറ്റിച്ചെലവഴിച്ചതില്‍ തൊഴില്‍ മന്ത്രി ശിവന്‍കുട്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്. തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പടെ കുടിശ്ശികയാക്കിയ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രി ശിവന്‍കുട്ടിക്കും, ഈ തൊഴിലാളി വഞ്ചനയില്‍ എന്തു മറുപടി പറയണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വി ശിവൻകുട്ടിക്കെതിരെ ബിജെപി രംഗത്തെത്തിയത്.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 10605.72 കോടി രൂപയും അറ്റകുറ്റപ്പണിക്കായി 2048.95 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയയതായി വിവരാവകാശ രേഖകളില്‍ വ്യക്തമാണ്. ഈ സഹായം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലക്ക് എന്തു നേട്ടമുണ്ടായി എന്ന് നേമം മണ്ഡലത്തിലെ ശാന്തിവിള ആശുപത്രിയെ ഉള്‍പ്പടെ മുന്‍ നിര്‍ത്തി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പാവപ്പെട്ട, 70 വയസു കഴിഞ്ഞവര്‍ക്ക് സാമ്പത്തിക പരിധി നിശ്ചയിക്കാതെയുംപ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായ ആയുഷ്മാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.നേമത്തെ എത്ര പാവപ്പെട്ടവര്‍ക്ക് ഈ കാര്‍ഡുകള്‍ എടുത്തിട്ടുണ്ട് ഇല്ലെങ്കില്‍ എത്ര പേര്‍ക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ട്…? ഇതിനെക്കുറിച്ച് പാവപ്പെട്ടവര്‍ക്ക് അറിവ് നല്‍കാന്‍ ഏതെങ്കിലും നടപടി എം.എല്‍.എ എന്ന നിലയില്‍ താങ്കള്‍ സ്വീകരിച്ചിരുന്നോ- എസ്. സുരേഷ് ചോദിച്ചു.
കേരളത്തിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് വേണ്ടി 1195.193 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 177 കോടി രൂപ മുതലപ്പൊഴി ഹാര്‍ബറിന് മാത്രം അനുവദിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഈ ഹാര്‍ബറില്‍ എന്താണ് ഇപ്പോഴും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും മരണപ്പെടുന്നതെന്നും വ്യക്തമാക്കണം.
വ്യവസായ മേഖലകളില്‍ വമ്പന്‍ പദ്ധതികള്‍ നടന്നതായി കേരളം അവകാശപ്പെടുന്നു. എന്നാല്‍ 2016 മുതല്‍ 2025 വരെ 1000 കോടിക്ക് മുകളില്‍ നിക്ഷേപം വന്ന രണ്ട് വ്യവസായ സംരംഭങ്ങള്‍ മാത്രമാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.















