ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മയ്‌ക്കെതിരെ വിദേശ പാസ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര നിയമനടപടി നേരിടുന്നു. പവന്‍ ഖേരയുടെ നിസാമുദ്ദീനിലെ വസതിയില്‍ അസം പോലീസിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. പരിശോധനയില്‍ ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്ക് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേരയുടെ അവകാശവാദം. എന്നാല്‍, പാകിസ്ഥാനിലെ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച കൃത്രിമ രേഖകളാണ് കോണ്‍ഗ്രസ് നേതാവ് പുറത്തുവിട്ടതെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വഴി രാജ്യത്തെ പ്രമുഖ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവന്‍ ഖേര പുറത്തുവിട്ട രേഖകള്‍ പാകിസ്ഥാന്‍ കേന്ദ്രീകൃതമായ സ്രോതസ്സുകളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതോടെ ബിജെപി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. അസം തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ അനുകൂല ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നതിന്റെ തെളിവാണ് പവന്‍ ഖേരയുടെ നീക്കങ്ങളെന്ന് ബിജെപി ആരോപിച്ചു. ഖേരയുടെ വസതിയില്‍ പോലീസ് എത്തിയ സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഹൈദരാബാദിലേക്ക് പോയ ഖേര ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പവന്‍ ഖേരയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വസതിയില്‍ നടത്തിയ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. രാജ്യവിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്ന വ്യാജരേഖകള്‍ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് പവന്‍ ഖേരയുടെ പ്രതികരണം. എന്നാല്‍ വ്യാജരേഖകള്‍ ചമച്ചതിനും അപകീര്‍ത്തിപ്പെടുത്തിയതിനും കൃത്യമായ തെളിവുകള്‍ സഹിതം നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അസം പോലീസിന്റെ തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള ഈ നീക്കം ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.















