മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും സംഭാവനയായി മൂന്ന് കോടി രൂപ വീതം നൽകി.
രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടി രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനംചെയ്യുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണം അടക്കമുള്ള കാര്യങ്ങൾക്കാണ് തുക നൽകുക. ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രിൽ രണ്ടാം തീയതി രാത്രി എട്ട് മണിയോടെ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നുംകുടം, പട്ടം, താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്കാരം നിർവഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി മൂന്ന് കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി.
12 കോടി രൂപയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഈ തുകയിൽ നിന്ന് ഒരു ഭാഗം പാർക്കിങ് സൗകര്യങ്ങളും മറ്റുഅടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും.
അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവർത്തകരും ക്ഷേത്രദർശനം നടത്തി. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി. പി. വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. പി. വിനയൻ, മുഖ്യ തന്ത്രി ഇ. പി. കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് അനന്ത് അംബാനി ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. ക്ഷേത്ര ട്രസ്റ്റിന് മൂന്ന് കോടി രൂപ സംഭാവനയായി നൽകി. ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പ്രത്യേക ആനയാശുപത്രി നിർമാണം, ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, ആനകൾക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചു.
“ഇന്ത്യയുടെ ആത്മീയ പാരമ്പര്യം വെറും ആരാധനാലയങ്ങൾ മാത്രമല്ല വിശ്വാസവും സമൂഹ്യബോധവും കരുണയും പ്രകൃതിയോടുള്ള ആഴത്തിലുള്ള ബന്ധവും വളർത്തുന്ന സ്ഥാപനങ്ങളാണ് അവ. ഈ വിശുദ്ധ പൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഈ പ്രവർത്തനങ്ങളിലൂടെയും വൻതാരയിലെ പ്രവർത്തനങ്ങളിലൂടെയും ഭക്തരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായി മൃഗങ്ങൾക്കും പരമാവധി മാന്യതയും കരുണയും ശാസ്ത്രീയമായ പരിചരണവും ഉറപ്പാക്കാൻ ഞങ്ങൾ വിനീതമായി ആഗ്രഹിക്കുന്നു,” അനന്ത് അംബാനി വ്യക്തമാക്കി.














