ശ്രീനഗർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ലഷ്കർ-ഇ-തൊയ്ബ ഭീകര ശൃംഖലയെ ജമ്മു കശ്മീർ പോലീസ് തകർത്തു. ഒരു മാസം നീണ്ട അതീവ രഹസ്യമായ നീക്കത്തിനൊടുവിൽ ലഷ്കർ ഭീകരനായ അബു ഹുറെ, സഹായി ഉസ്മാൻ എന്നിവരെ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ജമ്മു കശ്മീർ പോലീസിന്റെ സ്റ്റിൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് ഈ നിർണ്ണായക ദൗത്യം പൂർത്തിയാക്കിയത്. ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ഭീകരർക്ക് സഹായമെത്തിച്ച 22 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2010-ൽ ഗുരേസ് അതിർത്തി വഴിയാണ് അബു ഹുറെ ഇന്ത്യയിലേക്ക് കടന്നത്. വർഷങ്ങളോളം കശ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഇയാൾ, പിന്നീട് പഞ്ചാബിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു.
2017-ൽ ബരമുള്ള അതിർത്തി വഴിയാണ് ഉസ്മാൻ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഇവർ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനായി വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഭീകരരുടെ ഡൽഹി സന്ദർശനത്തെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. അബു ഹുറെയ്‌ക്ക് അൽ ഫലാഹ് സർവകലാശാലയിലെ ചില ഡോക്ടർമാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും സൂചനകളുണ്ട്.















