പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിൽ വൻ മുന്നേറ്റം കാഴ്ച വെച്ച് വിജയത്തിലേക്ക് കുതിക്കുന്ന എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദനെ കൈയ്യൂക്ക് കൊണ്ട് നേരിടാൻ കോൺഗ്രസ് ശ്രമം. നിശബ്ദ പ്രചാരണ ദിനത്തിൽ പാലക്കാട് കണ്ണാടിയിൽ വീടുകളിൽ നേരിട്ടെത്തി വോട്ടുറപ്പിക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രനെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനും കോൺഗ്രസ് ഗുണ്ടകൾ ശ്രമിച്ചത്.
KL-04 T 2025 എന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനത്തിലാണ് കോൺഗ്രസിന്റെ ഗുണ്ടകൾ എത്തിയത്. വോട്ടർമാരെ കാണുന്ന ശോഭ സുരേന്ദ്രന്റെ വീഡിയോ കാറിനുള്ളിൽ ഇരുന്നു പകർത്താനായിരുന്നു ഗുണ്ടാസംഘം ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ശോഭ സുരേന്ദ്രൻ ഇവരുടെ നീക്കം ചോദ്യം ചെയ്തു. ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്നവർ ശോഭക്കെതിരെ രംഗത്തു വരികയായിരുന്നു. അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തരുത് എന്നാവശ്യപ്പെട്ട ശോഭ സുരേന്ദ്രന് നേരെ ഇവർ തട്ടിക്കയറി. തന്റെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തരുത് എന്ന് ശബ്ദമുയർത്തി പറഞ്ഞതോടെ കോൺഗ്രസ് ഗുണ്ടാ സംഘം ശോഭാ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ പോലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
പരാജയഭീതി പൂണ്ട കോൺഗ്രസ് ഇതാദ്യമായല്ല ശോഭാസുരേന്ദ്രനെതിരെ രംഗത്തു വരുന്നത്. കോൺഗ്രസിന്റെ സൈബർ അണികൾ കേട്ടാൽ അറക്കുന്ന ഭാഷയിൽ ശോഭാസുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു.ഈ സൈബർ ഗുണ്ടകളിൽ പലരും വിദേശത്ത് ജോലിചെയ്യുന്ന ആളുകളായിരുന്നു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ,പ്രശോഭ് എന്നിവരുടെ മാഫിയ പ്രവർത്തനം തുറന്നു പറഞ്ഞതിനെ തുടർന്നാണ് ശോഭാക്കെതിരെ ആക്രമണം കടുപ്പിച്ചത്.
ഈ സംഭവത്തിലും എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആരൊക്കെയാണ് സൈബർ ഗുണ്ടകളെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുന്നേറ്റത്തിൽ വിറളി പൂണ്ടാണ് കോൺഗ്രെസ്സുകാർ സൈബർ ആക്രമണം നടത്തുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.















