പാലക്കാട്: പാലക്കാട് നഗരസഭയിലെ മുൻ കൗൺസിലർ പ്രശോഭിന്റെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പിൽ. അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ജനം ടിവി റിപ്പോർട്ടറുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഷാഫി പറമ്പിൽ മടങ്ങി.
ഷാഫി പറമ്പിലിന്റെ അടുത്ത അനുയായിയായിരുന്ന പ്രശോഭ് ഒരു പെൺകുട്ടിയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അഴിമതി നടത്താൻ ഷാഫി പറമ്പിൽ തനിക്ക് പ്രേരണ നൽകിയെന്നും എന്നാൽ തനിക്ക് അതിൽ താൽപ്പര്യമില്ലായിരുന്നു എന്നുമാണ് ശബ്ദരേഖയിലെ പ്രധാന വെളിപ്പെടുത്തൽ.
വിഷയത്തിൽ ഷാഫിയുടെ നിലപാട് അറിയാൻ ജനം ടിവി റിപ്പോർട്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന മുടന്തൻ ന്യായമാണ് അദ്ദേഹം നിരത്തിയത്. പ്രശോഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ, പാലക്കാട് യുഡിഎഫ് കെട്ടിച്ചമയ്‌ക്കാൻ ശ്രമിക്കുന്ന ശോഭ സുരേന്ദ്രന്റെ വാർത്തയെ ആസ്പദമാക്കി സംസാരിക്കാനാണ് ഷാഫി ശ്രമിച്ചത്.
റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചിട്ടും മറുപടി പറയാതെ അദ്ദേഹം സ്ഥലത്തുനിന്നും പോവുകയായിരുന്നു. പ്രശോഭിനെപ്പോലെ ഒരു അടുത്ത അനുയായി തന്നെ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുന്നിലാണ് ഷാഫി മറുപടിയില്ലാതെ പതറിയത്.















