തിരുവനന്തപുരം: നിർണ്ണായക തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ രാഷ്‌ട്രീയ സംസ്കാരത്തിൽ ഉറപ്പായും മാറ്റമുണ്ടാകും. രാവിലെ ആറേ മുക്കാലിന് പ്രധാനമന്ത്രി വിളിച്ച് വിജയാശംസ നേർന്നിരുന്നു. ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളം എന്ന സ്വപ്നം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നൂറു സീറ്റ് കിട്ടുമെന്ന് ഇരു മുന്നണികളുടെയും അവകാശവാദത്തെ രാജീവ് ചന്ദ്രശേഖർ പുച്ഛിച്ച് തള്ളി. കേരളത്തിൽ എന്തായാലും ഇവർക്ക് നൂറ് സീറ്റ് കിട്ടില്ല. പിന്നെ എവിടെ ഈ സീറ്റ് കിട്ടുമെന്നാണ് ഇവർ പറയുന്നത്. ക്യൂബയിലാണോ നൂറ് സീറ്റ് എന്ന് അറിയില്ല. ഇത് സാമന്യ ബുദ്ധിയുടെ വിഷയമാണ്, ആരാണ് സിപിഎമ്മിന് മൂന്നാം തവണവും അവസരം കൊടുക്കാൻ പോകുന്നത്. എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്. ശബരിമല കൊള്ളക്കാർക്ക് വീണ്ടും അവസരം നൽകണമെന്നാണോ.
കോൺഗ്രസ് 50 സീറ്റ് കടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആൻറി കമ്യൂണിസ്റ്റ് വോട്ടുകളും മുസ്ലീംവോട്ടുകളും തങ്ങൾക്ക് കിട്ടുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് വിശ്വസിച്ചിരുന്നത്. എന്നാൽ അത് നടക്കാൻ പോകുന്നില്ല. എല്ലാം തെരഞ്ഞെടുപ്പിന് മുൻപും എന്തെങ്കിലും വിവാദമുണ്ടാക്കുക കോൺഗ്രസിന്റെ സ്ഥിരം ശൈലിയാണ്. അതാണ് പാലക്കാട് നടന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. തെലങ്കാനയിൽ നൽകിയ വാഗ്ദാനങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. ഇതാണ് കോൺഗ്രസ് നൽകുന്ന ഗ്യാരൻറി.
കേരള ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ പിണറായി. ജനങ്ങൾക്ക് ആവശ്യം വികസനമാണ്. അല്ലാതെ പൊള്ളായായ വാഗ്ദാനമല്ല. ജനങ്ങൾക്ക് തങ്ങളുടെ വോട്ട് ആർക്ക് കൊടുക്കണം എന്ന് കൃത്യമായി അറിയാം. കേരളത്തിൽ തൂക്ക് സഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















