കോഴിക്കോട്: ഭീകര സംഘടനയായ എസ്ഡിപിഐയുടെ വോട്ടുകൾ വാങ്ങിയാണ് താൻ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മലപ്പുറം വേങ്ങര മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കൽ തുറന്നു സമ്മതിച്ചു. 2021-ൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച സബാഹ്, ഇത്തവണ എൽഡിഎഫ് സ്വതന്ത്രനായി രംഗത്തെത്തുകയായിരുന്നു.
കേരളത്തിൽ ഇടതുമുന്നണിയും തീവ്ര നിലപാടുള്ള സംഘടനകളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ഒരു വശത്ത് യുഡിഎഫിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മറുവശത്ത് നിരോധിത സംഘടനകളുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ പിന്തുണ തേടുന്നത് എൽഡിഎഫിന്റെ ഇരട്ടത്താപ്പാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
രാജ്യത്ത് നിരോധിക്കപ്പെട്ട പിഎഫ്‌ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെ വോട്ടുകൾ സ്വീകരിക്കുന്നതിനെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരെ ‘മനസാന്തരപ്പെടുത്താൻ’ വേണ്ടിയാണ് അവരുടെ വോട്ട് വാങ്ങുന്നതെന്ന എ.കെ. ബാലന്റെ പ്രസ്താവന പൊതുസമൂഹത്തിൽ വലിയ പരിഹാസത്തിനും പ്രതിഷേധത്തിനും ഇടയാക്കി.
ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നന്നാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തിരിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള സംഘടനയുമായി ഇടതുമുന്നണി കൈകോർക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നേതാക്കളുള്ള എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ലാഭത്തിനായി സിപിഎം ഒത്തുതീർപ്പ് നടത്തുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.















