പാലക്കാട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി എട്ടിടത്ത് നടന്ന വ്യാപക കളളവോട്ടിന് പിന്നിൽ സിപിഎം നേതൃത്വമെന്ന് പരാതി. മലമ്പുഴ, ഷൊർണൂർ, തരൂർ,ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടുളള ഇടത് മുന്നണിയുടെ വോട്ട് തട്ടിപ്പ് അരങ്ങേറിയത്. സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആവേശത്തോടെയെത്തിയ കന്നിവോട്ടർമാരുടെ വോട്ട് പോലും സിപിഎം പ്രവർത്തകർ നേരത്തെ തന്നെ വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കളളവോട്ടിന് ഇരയായവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവസരമൊരുക്കി.
മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം എം.എം.യു.പി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ 60-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ 69-കാരനായ വിജയനാണ് തന്റെ സമ്മതിദാനാവകാശം മറ്റാരോ വിനിയോഗിച്ചതായി കണ്ടെത്തിയത്. ബൂത്തിലുണ്ടായിരുന്ന ബി.ജെ.പി ഏജന്റ് ഉടൻ തന്നെ വിവരം പുറത്തറിയിച്ച് പ്രതിഷേധം ഉയർത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ഉദ്യോഗസ്ഥരുമായി സംസാരിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിജയന്റെ നിയമപരമായ അവകാശം പരിഗണിച്ച് ഉദ്യോഗസ്ഥർ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു. സിപിഎം കേന്ദ്രങ്ങളിൽ നിന്നുളള ആസൂത്രിത ശ്രമമാണ് കളളവോട്ടിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
ഷൊർണൂർ പരുത്തിപ്രയിലെ ബി.എം.എസ്.എൽ.പി സ്കൂളിൽ 169-ാം നമ്പർ ബൂത്തിൽ കന്നിവോട്ട് ചെയ്യാനെത്തിയ ബി.നിഖിലിനും സമാനസംഭവം നേരിടേണ്ടി വന്നു. ടെൻഡർ വോട്ട് അനുവദിച്ചെങ്കിലും മകന്റെ വോട്ട് തട്ടിയെടുത്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിഖിലിന്റെ പിതാവ് അറിയിച്ചു.തരൂർ മണ്ഡലത്തിലെ പരുത്തിപ്പുളളി എ.എൽ.പി സ്കൂളിൽ നടന്ന കളളവോട്ടിൽ തന്റെ വോട്ട് നഷ്ടമായ കെ.എൽ ബേബിക്ക് സെക്ടർ ഓഫീസർ ഇടപെട്ട് ടെൻഡർ വോട്ട് ചെയ്യാനായി.
കോങ്ങാട് നിയോജക മണ്ഡലത്തിലെ പറശ്ശേരി പി.ബി.യു.പി സ്കൂളിലെ ബൂത്ത് 94-ൽ കുണ്ടുവംപാടം സ്വദേശി പ്രഭാവതിക്കും ടെൻഡർ വോട്ട് ചെയ്യ്ത് മടങ്ങേണ്ടിവന്നു. സ്ഥലത്തെ ബി.ജെ.പി സ്ഥാനാർത്ഥി രേണു സുരേഷ് ആർ.ഒ.യെ ഫോണിൽ വിളിച്ച് അടിയന്തര നടപടി സ്വീകരിച്ചത് പ്രഭാവതിക്ക് ആശ്വാസമായി.
ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വ്യാപകമായി കളളവോട്ട് നടന്നു. മീറ്റ്ന സീനിയർ ബേസിക് സ്കൂൾ, ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറെക്കര എൽ.പി സ്കൂൾ, അമ്പലപ്പാറ എ.എ എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. മീറ്റ്ന സ്വദേശികളായ സുലോചന, ഉണ്ണികൃഷ്ണൻ, ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുസ്തഫ, മുണ്ടിരിക്കൽ സ്വദേശി പ്രഭാകരൻ എന്നിവർ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തങ്ങളുടെ വോട്ടുകൾ നേരത്തേ തന്നെ ആരോക്കേയോ രേഖപ്പെടുത്തിയെന്നറിഞ്ഞത്.ഇവർ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ ഇടപ്പെട്ട് നാലുപേർക്കും ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.
ജനാധിപത്യപരമായ അവകാശം കവർന്നെടുക്കാനുളള ഇത്തരം നീ്ക്കങ്ങൾ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.















