ഭോപ്പാല്‍: ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി കുറിച്ചു. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍, ഇന്ത്യയില്‍ തന്നെ ജനിച്ച ചീറ്റയായ ‘ഗാമിനി’ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വിദേശത്ത് നിന്ന് കൊണ്ടുവന്ന ചീറ്റകള്‍ക്ക് പിറന്ന രണ്ടാം തലമുറയില്‍പ്പെട്ട ഒരു ചീറ്റ ആദ്യമായാണ് പ്രകൃതിദത്തമായ സാഹചര്യത്തില്‍ പ്രസവിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
കേന്ദ്ര പരിസ്ഥിതി-വനമന്ത്രി ഭൂപേന്ദര്‍ യാദവാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ചീറ്റകളായിരുന്നു ഇതുവരെ കുനോയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നത്. എന്നാല്‍, 25 മാസം പ്രായമുള്ള ഗാമിനി ഇന്ത്യയുടെ മണ്ണില്‍ തന്നെ ജനിച്ച ചീറ്റയാണ്. ഗാമിനിയുടെ പ്രസവത്തോടെ ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് തെളിയിക്കപ്പെട്ടു.
പുതിയ അതിഥികള്‍ കൂടി എത്തിയതോടെ രാജ്യത്തെ ചീറ്റകളുടെ ആകെ എണ്ണം 57 ആയി ഉയര്‍ന്നു. കുനോയില്‍ ഇതുവരെ നടന്ന 11 പ്രസവങ്ങളിലായി ആകെ 49 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇതില്‍ 37 കുഞ്ഞുങ്ങള്‍ വിജയകരമായി അതിജീവിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി വനത്തില്‍ സ്വതന്ത്രമായി കഴിയുന്ന ഗാമിനി, ഇന്ത്യന്‍ കാലാവസ്ഥയുമായി പൂര്‍ണ്ണമായും പൊരുത്തപ്പെട്ടതാണ് പദ്ധതിയുടെ ഏറ്റവും വലിയ വിജയം. എന്‍ക്ലോഷറുകള്‍ക്ക് (മൃഗങ്ങളെ പാര്‍പ്പിക്കുന്ന വേലിക്കെട്ടുകള്‍) പുറത്ത്, പൂര്‍ണ്ണമായും കാടിന്റെ സ്വാഭാവിക അന്തരീക്ഷത്തിലാണ് ഗാമിനി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളുടെ അടുത്ത തലമുറ ഇന്ത്യയില്‍ സുരക്ഷിതമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിരീക്ഷണം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയെ വീണ്ടും ചീറ്റകളുടെ നാടാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിശ്രമങ്ങള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ സംഭവത്തെ ലോകം ഉറ്റുനോക്കുന്നു.














