കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, സംസ്ഥാനത്തെ അഭയാര്‍ത്ഥി സമൂഹത്തിന് വലിയ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) വേഗത്തില്‍ നടപ്പിലാക്കുമെന്നും അര്‍ഹരായ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ കത്വയില്‍ സംഘടിപ്പിച്ച കൂറ്റന്‍ ജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മതുവ, നമശൂദ്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സിഎഎ നടപടികള്‍ സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴില്‍ കൂടുതല്‍ വേഗത്തിലാക്കും. അഭയാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം കൊണ്ടാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
‘നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ ബാഗുകള്‍ പാക്ക് ചെയ്തു തുടങ്ങണം. അവര്‍ക്ക് രാജ്യം വിടാനുള്ള സമയമായിരിക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന തൃണമൂല്‍ നിലപാട് ഇനി അനുവദിക്കില്ല.’ – മോദി പറഞ്ഞു. തൃണമൂല്‍ നേതാക്കള്‍ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിക്കുമെന്നും ‘ശ്വേതപത്രം’ പുറത്തിറക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
സന്ദേഷ്ഖാലി മുതല്‍ ആര്‍ജി കര്‍ വരെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ബംഗാളിലെ സ്ത്രീ സുരക്ഷ തകര്‍ന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മതുവ, നമശൂദ്ര വിഭാഗങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം സിഎഎ വഴി ബിജെപി ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 23, 29 തീയതികളിലായി നടക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് നല്‍കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.















