തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാ ലാംബയ്‌ക്കും എതിരെ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഹസീന സെയ്ദ്. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കത്തിൽ കെ.സി. വേണുഗോപാലിനെ അല്‍ക്കാ ലാംബയുടെ ‘ബോയ് ഫ്രണ്ട്’ എന്നാണ് ഹസീന സെയ്ദ് വിശേഷിപ്പിച്ചത്. സീറ്റ് പ്രശ്നമുയർത്തി കഴിഞ്ഞ ദിവസം തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദ് രാജിവെച്ചിരുന്നു.
അൽക്കാ ലാംബയ്‌ക്ക് ഏകാധിപത്യ മനോഭാവമാണെന്നും സഹപ്രവർത്തകരായ സ്ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്നും ഹസീന പറഞ്ഞു. അല്‍ക്കാലാംബയുടെ ‘ഈഗോ’ ബോയ് ഫ്രണ്ടായ വേണുഗോപാലിനോട് കാണിച്ചാൽ മതി. കെ.സി വേണുഗോപാലും അൽക്കയും അടക്കമുള്ളവർ ആഢംബര ജീവിതം നയിക്കുന്നത് കോൺഗ്രസ് പ്രവർത്തകർ നൽകുന്ന മെമ്പർഷിപ്പ് ഫീസ് ഉപയോഗിച്ചാണ്. മഹിള കോൺഗ്രസിന്റെ അക്കൗണ്ട് ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും പണമെല്ലാം ഇവർ ധൂർത്തടിക്കുകയാണെന്നും ഹസീന ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകും എന്ന് പറയുമ്പോഴും എന്ത് കൊണ്ട് മഹിള കോൺഗ്രസിനെ വഞ്ചിക്കുന്നു എന്നാണ് ഹസിനയുടെ ചോദ്യം. അൽക്ക വേണുഗോപാലിനെ പോലുളള നേതാക്കൾക്കൊപ്പം നിന്ന് തങ്ങളെ ചതിക്കുകയാണെന്നും ഹസീന വിമർശിക്കുന്നു.
ഏപ്രിൽ 11 നാണ് ഹസീനയെ പുറത്താക്കിയതായി അൽക്കാ ലാംബ വാർത്ത കുറിപ്പിറക്കിയത്. അതേസമയം താൻ 10 ന് തന്നെ രാജിവെച്ചിരുന്നു എന്നും രാജിവെച്ചയാളെ എങ്ങനെയാണ് പുറത്താക്കുന്നത് എന്നും ഹസീന സോഷ്യൽ മീഡിയ കുറിപ്പിൽ ചോദിക്കുന്നു.
ആം ആദ്മി പാർട്ടി എംഎൽഎയായിരുന്നു അൽക്കാ ലാംബ. കോൺഗ്രസിൽ എത്തിയതിന് പിന്നാലെ വളരെ പെട്ടെന്ന് വിശിഷ്ടമായ പദവികളിലേക്ക് കെ. സി വേണുഗോപാൽ ഇവരെ ഉയർത്തുകയായിരുന്നു. ആ സമയത്ത് തന്നെ കോൺഗ്രസിനുള്ളിൽ വലിയ വിമർശനവും അടക്കം പറിച്ചിലുകളും ഇതിനെതിരെ ഉയർന്നിരുന്നു.
കേരള നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വനിതകളെ കാര്യമായി പരിഗണിച്ചിരുന്നില്ല. എഐസിസി വക്താവ് ക്ഷമ മുഹമ്മദ് അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടായത്.















