മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശാ ഭോസ്‌ലെയുടെ ആരോഗ്യനില കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആശ ഭോസ്‌ലെയുടെ മകൻ ആനന്ദാണ് വിയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്ത്യകർമങ്ങൾ നാളെ നടക്കും. ആശ ഭോസ്ലെയുടെ മൂത്ത സഹോദരിയാണ് അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കർ.
ഇന്ത്യൻ ചലചിത്ര സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത ശബ്ദമായിരുന്നു ആശാ ഭോസ്‌ലെയുടേത്. 1933 ൽ സംഗീത കുടുംബത്തിൽ ജനിച്ച ആശ, 9 വയസ്സുള്ളപ്പോഴാണ് പിന്നിണി ഗായികയായി അരങ്ങേറിയത്. രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ നിരവധി ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
പതിനാറാം വയസ്സിൽ, കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച്, 31 കാരനായ ഗണപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. 1960 ൽ ഇവർ വേർപിരിഞ്ഞു. 1980-ൽ, സംഗീതസംവിധായകൻ രാഹുൽ ദേവ് ബർമനെ വിവാഹം കഴിച്ചു. ആദ്യ ബന്ധത്തിൽ ആശ ഭോസ്ലേയ്‌ക്ക് മൂന്ന് മക്കളുണ്ട്. ചെറുമകൾ സനായ് ഭോസ്‌ലെ ഗായികയാണ്.















